പരിപ്പ്: തൊള്ളായിരം വരമ്പിനകം പ്രദേശത്തെ ജനങ്ങൾക്ക് പുറത്തേക്കിറങ്ങാൻ ഏക വഴിയാണ് പരിപ്പിൽനിന്ന് തൊള്ളായിരം വഴി വരമ്പിനകത്തേക്കുള്ള റോഡ്. റോഡ് മണ്ണിട്ടുയർത്തി ടാർ ചെയ്യണമെന്ന ആവശ്യം വർഷങ്ങൾക്കു മുമ്പേയുള്ളതാണ്. ഒരോ തെരഞ്ഞെടുപ്പു കാലത്തും സജീവ പരിഗണയിൽ റോഡ് നവീകരണം ചർച്ചയാകുമെങ്കിലും തെരഞ്ഞെടുപ്പു കഴിയുമ്പോൾ വീണ്ടും അവഗണന മാത്രം.
ഇപ്പോഴും ഈ റോഡ് തകർന്നടിഞ്ഞ് ഉപയോഗശൂന്യമായി നിലകൊള്ളുന്നു.
ഇതല്ലെങ്കിൽ വള്ളം മാത്രമാണ് പുറം ലോകത്ത് എത്തുവാൻ പ്രദേശവാസികളുടെ ഏക ആശ്രയം. എന്നാൽ ജലാശയങ്ങളെല്ലാം പോള കൈവശപ്പെടുത്തിയതോടെ ആ മാർഗവും അടഞ്ഞു. വർഷങ്ങളായി ഈ റോഡിന്റെ വികസനം സ്വപ്നംകണ്ട് കാത്തിരിക്കുന്നവരാണ് ഈ പ്രദേശത്തുള്ളവർ. വിനോദ സഞ്ചാരമേഖലയ്ക്ക് പ്രാധാന്യമുള്ള പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശത്തെ നിർണായകമായ റോഡായിട്ടും അധികാരികൾ കണ്ണു തുറക്കുന്നില്ല.
പണിതീരാത്ത തൊള്ളായിരം പാലത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. റോഡില്ലെങ്കിൽ പിന്നെന്തിനാണ് പാലം എന്ന് നാട്ടുകാർക്ക് ആശ്വസിക്കാം. കഴിഞ്ഞ സെപ്റ്റംബറിൽ മുൻ മന്ത്രി വി.എൻ. വാസവൻ പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമാണോദ്ഘാടനം നിർവഹിച്ചതാണ്.
2.719 കിലോമീറ്റർ റോഡ് പുനർനിർമിക്കാൻ സംസ്ഥാന സർക്കാര് 7.83 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനും ഉണ്ടായി. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ പാടശേഖരങ്ങൾക്കു നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. തൊള്ളായിരം പാലത്തിന്റെ അപ്രോച്ച് റോഡും ഇതോടൊപ്പം പൂർത്തിയാക്കുമെന്നും വാഗ്ദാനം നൽകി. നിലവിലെ റോഡ് രണ്ടടി മണ്ണിട്ടുയർത്തി ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കാൻ പണി ആരംഭിക്കുകയും ചെയ്തു. തൊള്ളായിരം പാലത്തിന്റെ വശങ്ങളിലെ സ്ലാബുകൾ ഇളക്കി മാറ്റി ഉയരം പുനഃക്രമീകരിച്ച് അപ്രോച്ച് റോഡ് നിർമിക്കാനും തീരുമാനിച്ചു.
റോഡിന്റെ ഉയരം കൂട്ടാൻ പൂഴി ഇറക്കിയതോടെ മഴയെത്തി. ഇതോടെ യാത്രാ ദുരിതവും. വള്ളത്തിലും കരയ്ക്കും യാത്ര ചെയ്യാനാകാത്ത പ്രതിസന്ധി നേരിടുകയാണ് ഇപ്പോൾ നാട്ടുകാർ. 1985-ൽ തുടക്കം കുറിച്ച റോഡിൽ സുഖയാത്ര സ്വപ്നം കണ്ട് കാത്തിരിക്കുന്നത് രണ്ടാം തലമുറക്കാരാണ്.